തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു; വിശദമായി ചോദ്യം ചെയ്യും

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. തഹാവൂർ റാണയെ അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ എൻഐഎ കസ്റ്റഡി അപേക്ഷ നൽകുകയായിരുന്നു
മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി ഓപറേഷനെ കുറിച്ച് ചർച്ച ചെയ്തിരുന്നതായി എൻഐഎ പറയുന്നു
കഴിഞ്ഞ ദിവസം വൈകിട്ടാണ് പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചത്. റാണയെ ഇന്ത്യയിൽ സഹായിക്കുന്ന ചില ആളുകളുണ്ടെന്നാണ് സംശയിക്കുന്നത്. ഇതടക്കം ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് എൻഐഎ സംഘം