National

അനുരാധ ചില്ലറക്കാരിയല്ല; ഇതുവരെ വിവാഹം കഴിച്ചത് 25: തട്ടിയെടുത്തത് ലക്ഷങ്ങൾ

ഏഴ് മാസത്തിനിടെ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരി അറസ്റ്റിൽ. ജയ്‌പൂരിലാണ് സംഭവം. പുരുഷന്മാരെ വിവാഹം കഴിച്ചശേഷം ഏതാനുംദിവസം ഒപ്പംതാമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്ന വിവാഹത്തട്ടിപ്പുകാരിയാണ് പിടിയിലായത്. അനുരാധ പാസ്വാൻ എന്ന യുവതിയെയാണ് സവായ് മധോപൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹ റാക്കറ്റിന്റെ ഭാഗമായിരുന്ന യുവതി ഏഴ് മാസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിലായി 25 വ്യത്യസ്ത പുരുഷന്മാരെ വിവാഹം കഴിച്ചു. തട്ടിപ്പിനിരയായ സവായ് മധോപോര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് യുവതിയെ പൊലീസ് പിടികൂടിയത്. വിവാഹം വൈകിയ യുവാക്കളെ കണ്ടെത്തി ഇവർ വിവാഹം ചെയ്യും. പിന്നീട് അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഒരു ആശുപത്രിയിൽ മുമ്പ് ജോലി ചെയ്തിരുന്ന അനുരാധ, കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് ഭോപ്പാലിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് പ്രാദേശിക ഏജന്റുമാരുടെ ശൃംഖലയിലൂടെ പ്രവർത്തിക്കുന്ന വിവാഹ തട്ടിപ്പുകാരുടെ സംഘത്തിൽ പങ്കാളിയായി. പിന്നീട് വിവാഹത്തട്ടിപ്പ് തുടങ്ങി.

വിവാഹം നടത്തിക്കഴിഞ്ഞാൽ, വധു ആഴ്ചയ്ക്കുള്ളിൽ ഒളിച്ചോടും. തട്ടിപ്പുസംഘത്തിലെ റോഷ്‌നി, രഘുബീർ, ഗോലു, മജ്‌ബൂത് സിംഗ് യാദവ്, അർജൻ എന്നിവരുൾപ്പെടെ നിരവധി പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ പിടികൂടാൻ സഹായകമായത് ഒരു പൊലീസുകാരന്റെ ഇടപെടലാണ്. വരനായി വേഷംമാറി ഒരു രഹസ്യ കോൺസ്റ്റബിൾ യുവതിയെ വിവാഹം കഴിക്കാൻ എത്തുകയായിരുന്നു. പിന്നാലെയാണ് അനുരാധ അറസ്റ്റിലാകുന്നത്.

Related Articles

Back to top button
error: Content is protected !!