ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: സവിശേഷ അധികാരമുപയോഗിച്ച് രാഷ്ട്രപതി, സുപ്രീം കോടതിയോട് 14 ചോദ്യങ്ങൾ

ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധി രാഷ്ട്രപതി ചോദ്യം ചെയ്തു. പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി 14 ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു
ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോയെന്ന് രാഷ്ട്രപതി ചോദിക്കുന്നു. സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്. ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധിയില്ലെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി
രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്താണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചനാധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റഫറൻസിൽ ചൂണ്ടിക്കാട്ടുന്നു.