ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ അപകടം; രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം

ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്റെ എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കരസേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നാഗർകുർണൂലെ അംറബാദിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ (എസ്എൽബിസി) പദ്ധതി പ്രദേശത്ത് ഇന്നലെയുണ്ടായ അപകടത്തിൽ രണ്ട് എൻജീനിയർമാരും രണ്ട് മെഷിൻ ഓപ്പറേറ്റർമാരും നാല് തൊഴിലാളികളുമാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു.
ഗുര്‍ജിത് സിങ്(പഞ്ചാബ്), സന്നിത് സിങ്(ജമ്മു കശ്മീര്‍), ശ്രീനിവാസലു, മനോജ് റുബേന(ഉത്തര്‍പ്രദേശ്), സന്ദീപ്, സന്തോഷ്, ജത്ക ഹീരന്‍(ജാര്‍ഖണ്ഡ്) എന്നിവരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിരിക്കുന്നത്.പതിമൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കമാണിത്.ചിലര്‍ക്ക് പരിക്കുണ്ടെന്ന് സൂചിപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്നിട്ടുണ്ട്
https://x.com/ANI/status/1893493891191460194
മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അറിയിച്ചു.