BusinessNational

എയർടെലിൻ്റെ പണിയ്ക്ക് മറുപണി; സ്റ്റാർലിങ്കുമായി കരാറൊപ്പിട്ട് റിലയൻസ് ജിയോയും

എയർടെലിന് പിന്നാലെ സ്റ്റാർലിങ്ക് ഇൻ്റർനെറ്റിനായി സ്പേസ്എക്സുമായി കരാർ ഒപ്പിട്ട് റിലയൻസ് ജിയോയും. ബുധനാഴ്ചയാണ് ജിയോ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച എയർടെൽ സ്പേസ്എക്സുമായി കരാറൊപ്പിട്ടിരുന്നു. അതിവേഗ ഇൻ്റർനെറ്റ് കുറഞ്ഞ വിലയിൽ നൽകുന്നതുകൊണ്ട് തന്നെ എയർടെൽ – സ്പേസ്എക്സ് സഹകരണം ജിയോയ്ക്ക് തിരിച്ചടിയാവുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, സ്പേസ്എക്സുമായി കരാറൊപ്പിട്ടതിലൂടെ ജിയോ ഈ വെല്ലുവിളി ഒഴിവാക്കിയിരിക്കുകയാണ്.

എയർടെലിൻ്റെ കരാർ പോലെ ജിയോയുടെ കരാറിലും സ്റ്റാർലിങ്കിന് ഇന്ത്യയിൽ കച്ചവടം നടത്താനുള്ള അധികാരം ലഭിക്കും. മുൻപ് സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് ജിയോയും സ്പേസ്എക്സും തമ്മിൽ തർക്കമുണ്ടായിരുന്നു. ലേലം വേണമെന്ന് ജിയോ ആവശ്യപ്പെട്ടപ്പോൾ മറ്റ് രീതിയിൽ സാറ്റലൈറ്റ് സ്പെക്ട്രം കൈമാറണമെന്നായിരുന്നു സ്പേസ്എക്സിൻ്റെ ആവശ്യം. സ്പേസ്എക്സ് ഇന്ത്യൻ സർക്കാരിൻ്റെ സെക്യൂരിറ്റി ക്ലിയറൻസിന് അപേക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം. നിലവിൽ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്.

ജിയോയുടെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി സ്റ്റാർലിങ്ക് സേവനങ്ങൾ ലഭിക്കുമെന്ന് ജിയോ അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിൻ്റെ സേവനങ്ങൾ ലഭിക്കും. ഈ കരാറിലൂടെ ലോകത്തിലെ ഏറ്റവും ബ്രഹത്തായ മൊബൈൽ ഓപ്പറേറ്ററായ ജിയോയുടെ സേവനങ്ങൾ സ്റ്റാർലിങ്ക് ഉപയോഗിക്കും. ലോകത്തിലെ ഏറ്റവും വലിയ ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് കോൺസ്റ്റലേഷൻ ഓപ്പറേറ്ററായ സ്റ്റാർലിങ്കിൻ്റെ സേവനങ്ങൾ ജിയോയും ഉപയോഗിക്കും. ജിയോയുടെ ബ്രോഡ്ബാൻഡ് സേവനമായ ജിയോഫൈബർ, വയർലസ് ഇൻ്റർനെറ്റ് സേവനമായ ജിയോ എയർഫൈബർ എന്നിവയുടെ വേഗത വർധിപ്പിച്ച് കുറഞ്ഞ വിലയിൽ രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ ഇൻ്റർനെറ്റ് എത്തിക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ ഏറ്റവും ഉൾഗ്രാമങ്ങളിൽ പോലും കണക്ഷൻ എത്തിക്കുമെന്നും ജിയോ പറഞ്ഞു.

രാജ്യത്തിൻ്റെ ഉൾഗ്രാമങ്ങളിൽ പോലും അതിവേഗതയുള്ള, വിലകുറഞ്ഞ ബ്രോഡ്ബാൻഡ് സേവനം കൊണ്ടുവരാനാണ് ഈ സഹകരണം എന്ന് എയർടെൽ അറിയിച്ചിരുന്നു. എല്ലാവർക്കും മികച്ച ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും എയർടെൽ പറഞ്ഞിരുന്നു.

റിലയൻസ് ജിയോ ആണ് ഇന്ത്യയിലെ ബ്രോഡ്ബാൻഡ് മേഖലയുടെ കുത്തക. 14 മില്ല്യണിലധികം ബ്രോഡ്ബാൻഡ് വരിക്കാർ റിലയൻസ് ജിയോയ്ക്കുണ്ട്. 500 മില്ല്യൺ മൊബൈൽ ഇൻ്റർനെറ്റ് യൂസർമാരും ജിയോയ്ക്കുണ്ട്.

Related Articles

Back to top button
error: Content is protected !!