ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ജസ്റ്റിസ് ബിആർ ഗവായ് നാളെ ചുമതലയേൽക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ആറ് മാസത്തോളം ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതിന് പിന്നാലെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. സുപ്രിംകോടതിയിൽ ചീഫ് ജസ്റ്റിസിന് അഭിഭാഷകരും സഹപ്രവർത്തകരും യാത്രയയപ്പ് നൽകും. ചീഫ് ജസ്റ്റിസ് ആയിരിക്കെ ആരാധനാലയ നിയമത്തിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്വീകരിച്ച നിലപാടാണ് ഏറെ ശ്രദ്ധേയമാണ്.
രാജ്യത്തെ മസ്ജിദുകൾക്കും ദർഗകൾക്കും ഉൾപ്പടെ സർവേ അനുമതി നൽകുന്നത് ഉൾപ്പടെയുള്ള കീഴ്ക്കോടതി നടപടികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തടഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസവും മതേതരത്വവും എടുത്തുമാറ്റണമെന്ന ഹർജി തള്ളിയതും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത് ശരിവെക്കൽ, തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കൽ, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെക്കൽ തുടങ്ങിയ വിധികളെഴുതിയത് ജസ്റ്റിസ് ഖന്ന ഉൾപ്പെട്ട ബെഞ്ചാണ്. മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് ആണ് അടുത്ത ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ബി ആർ ഗവായ് നാളെ രാഷ്ട്രപതിയിൽ നിന്ന് സത്യവാചകം ചൊല്ലി ചീഫ് ജസ്റ്റിസായി അധികാരമേൽക്കും.