
ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയോട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഖേദം പ്രകടിപ്പിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയാണ് ഇക്കാര്യം അറിയിച്ചത്.
യുഎസ് ആക്രമണങ്ങൾക്ക് പ്രതികാരമായി തെഹ്റാൻ ലക്ഷ്യമിട്ടത് ഖത്തറിലെ സൈനിക താവളമാണെന്നതിൽ ഖേദമുണ്ടെന്ന് പെസഷ്കിയാൻ ടെലിഫോൺ സംഭാഷണത്തിൽ ഖത്തർ അമീറിനെ അറിയിച്ചു. “ഞങ്ങൾ പരസ്പരം നേരിട്ടും അല്ലാതെയും ചർച്ചകൾ നടത്തുന്നുണ്ട്. ഈ സംഭാഷണങ്ങൾ വാഗ്ദാനപ്രദമാണെന്ന് ഞാൻ കരുതുന്നു. ഇറാനെ പുനരുജ്ജീവിപ്പിക്കുന്ന ഒരു ദീർഘകാല സമാധാന ഉടമ്പടി ഉണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ഖത്തറിലെ അമേരിക്കൻ വ്യോമത്താവളം ആക്രമിച്ച സംഭവത്തിൽ ഇറാൻ നയതന്ത്ര പ്രതിനിധിയെ ഖത്തർ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഈ ആക്രമണമെന്ന് ഖത്തർ വ്യക്തമാക്കി.
ഈ ആക്രമണം ഖത്തറിന് എതിരെയല്ലെന്നും, ഇറാൻ്റെ അടുത്ത സുഹൃത്താണ് ഖത്തർ, അവരുമായുള്ള ആത്മബന്ധം തുടരുമെന്നും ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്ക് എതിരെയുള്ള പ്രത്യാക്രമണമായിരുന്നു ഇതെന്ന് ഇറാൻ വിശദീകരിച്ചിരുന്നു.